ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ
ഇന്നലെ രാത്രി കിടന്നിട്ടു സുഖമായി ഉറങ്ങി. നേരം പുലർന്നപ്പോഴാണറിഞ്ഞത്. ഞെട്ടി ഉണരലോ പേടിസ്വപ്നങ്ങളോ ഉണ്ടായില്ല. അവസാനം കണ്ടത് മിസിസ് ഡാൻവേഴ്സിന്റെ ദുർമുഖമാണ്. എന്നിട്ടും അതൊന്നും എന്റെ ഉറക്കത്തെ ബാധിച്ചില്ല.
ബ്രേക്ക്ഫാസ്റ്റിനിരിക്കുന്പോൾ ഫ്രിത്ത് വന്നിട്ടു പറഞ്ഞു: ""മാഡം! ഇപ്പോൾ തന്നെ ലണ്ടനിൽനിന്നു സാറു ഫോണ് വിളിച്ചു. ഇന്നു വൈകീട്ട് ഏഴുമണിയാവുന്പോഴേക്കും തിരിച്ചെത്തുമെന്ന്.''
""സന്തോഷം, നന്ദി.''
മാക്സിം രണ്ടു ദിവസമേ നീങ്ങിനിന്നുള്ളൂ. എന്നാലും തിരിച്ചുവരുന്നു എന്നുകേട്ടപ്പോൾ എനിക്കു പുതിയ ഉണർവും സന്തോഷവും.
ഇന്നത്തെ പകൽസമയം എങ്ങനെ ചെലവഴിക്കണമെന്നറിയാതെ നിൽക്കുകയാണ് ഞാൻ. ഈ സമയത്ത് റോബർട്ട് വന്നിട്ടു പറഞ്ഞു: ""മാഡത്തിന് ബിയാട്രീസ് മാഡത്തിന്റെ ഫോണുണ്ട്.'' ഉടനെ ഞാൻ പോയി അറ്റൻഡ് ചെയ്തു.
""ഹലോ! ഗുഡ്മോണിംഗ് ബിയാട്രീസ്. എന്തുണ്ട് വിശേഷം?''
""ഞാൻ വിളിച്ചത്, ഇന്നുച്ചകഴിഞ്ഞ് ഞാൻ ഗ്രാൻഡ്മദറിനെ കാണാൻ പോകുന്നുണ്ട്. മൂന്നുമണിയോടെ ഞാൻ അതുവഴി വരാം. നമുക്കൊരുമിച്ച് ഗ്രാൻഡ്മദറിനെ കാണാൻ പോകാം. പുതുപ്പെണ്ണിനെ കണ്ടിട്ടില്ലല്ലോ.''
""ശരി. വളരെ സന്തോഷം. ഞാൻ കാത്തിരിക്കാം.''
എന്തായാലും ഇന്നത്തെ വിരസത മാറ്റാൻ പറ്റിയ പ്രോഗ്രാമായി.
പറഞ്ഞസമയത്തുതന്നെ ബിയാട്രീസ് കാറുമായി എത്തി. എന്നെ കണ്ടയുടനെ എനിക്കൊരു സ്നേഹചുംബനം തന്നു. എന്നിട്ടു പറഞ്ഞു: ""മുഖത്തു വല്ലാത്ത ക്ഷീണമുണ്ടല്ലോ. എന്തുപറ്റി?''
""എനിക്കൊരു ക്ഷീണവുമില്ല. മാക്സിം ഇവിടെയില്ലാത്ത ക്ഷീണമേയുള്ളൂ.''
""അല്ല, ഞാൻ പറയുന്നതു സത്യമാണ്. അന്നുകണ്ട ഭംഗിയില്ലല്ലോ.''
""വെറും തോന്നലാണ്. അന്ന് മാക്സിം എന്നോടു പറഞ്ഞത് ഓർമയുണ്ടോ? ബിയാട്രീസ് എപ്പോഴും കലപിലാ എന്നു പറഞ്ഞുകൊണ്ടിരിക്കും.'' ഇതു പറഞ്ഞു ഞങ്ങൾ ചിരിച്ചു.
""ഞാൻ ചോദിച്ചതിൽ കാര്യമുണ്ട്. അമ്മയാവാനുള്ള വല്ല ലക്ഷണവുമുണ്ടോ?''
""ഒന്നു പോ കളിയാക്കാതെ.''
""ഞാൻ കാര്യമാണ് പറയുന്നത്. വിശേഷം വല്ലതുമുണ്ടോ പെണ്ണേ?''
""ഒന്നുമില്ല.''
""തടഞ്ഞുനിർത്താനുള്ള പണിയൊന്നും ചെയ്തിട്ടില്ലല്ലോ?''
""ഒരിക്കലുമില്ല.''
""മാക്സിമിന് നീ ഒരാണ്കുഞ്ഞിനെ സമ്മാനിക്കണം. മാൻഡെർലിയുടെ അടുത്ത അവകാശിയായിട്ട്.''
""ഞാൻ ചായയെടുക്കട്ടേ?''
""വേണ്ട വേണ്ട. നമുക്കിപ്പോൾതന്നെ ഇറങ്ങാം. വരൂ!''
ഞങ്ങൾ കാറിൽ കയറി. ബിയാട്രീസ് നല്ല സ്പീഡിൽ വണ്ടിയോടിച്ചു.
""മകൻ എന്തുപറയുന്നു? അവന്റെ പേര്...?''
""റോജർ. അവൻ അടുത്ത ടേമിൽ ഓക്സ്ഫോഡിൽ ചേരാനൊരുങ്ങുന്നു. ദൈവത്തിനറിയാം അവന്റെ ഭാവി. അത്ര ബ്രില്യന്റല്ല. എന്തെങ്കിലുമാവട്ടെ.''
അങ്ങനെ ഓരോ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും അമ്മൂമ്മയുടെ വീടെത്താറായി. ബിയാട്രീസ് പറഞ്ഞു: ""അമ്മൂമ്മയ്ക്ക് പ്രായം കുറേയായി. ഓർമക്കുറവ്, കാഴ്ചക്കുറവ്, അങ്ങനെ പല കുറവുകളുമുണ്ട്.''
നിമിഷങ്ങൾക്കകം വീടെത്തി. വേലക്കാരി വാതിൽ തുറന്ന് ഞങ്ങളെ സ്വീകരിച്ചു. പരിചരിക്കുന്ന നഴ്സ് അമ്മൂമ്മയുടെ അടുത്തുണ്ട്.
""അമ്മൂമ്മേ! ഇതു ഞാൻ ബിയാട്രീസ്!''
""ങാ... എന്നെ കാണാൻവരാൻ സന്മനസു കാണിച്ചല്ലോ. സന്തോഷം.'' ബിയാട്രീസ് അമ്മൂമ്മയെ ചുംബിച്ചു. തുടർന്ന് എന്നെ പരിചയപ്പെടുത്തി.
""അമ്മൂമ്മേ! ഞാൻ പുതിയൊരാളെ കൊണ്ടുവന്നിട്ടുണ്ട്. ഇതു മാക്സിമിന്റെ ഭാര്യ.''
അമ്മൂമ്മയെ ചുംബിക്കാൻ ആംഗ്യം കാണിച്ചു. അപ്രകാരം ഞാൻ കുനിഞ്ഞ് അമ്മൂമ്മയുടെ കവിളത്ത് മുത്തംകൊടുത്തു.
അമ്മൂമ്മ സ്നേഹപൂർവം എന്റെ മുഖത്തു വിരലുകളോടിച്ചു.
""മോളേ! നീ മാക്സിമിനെയുംകൂട്ടി വരേണ്ടതായിരുന്നു.''
""മാക്സിം ലണ്ടനിലാണ്. ഇന്നു രാത്രി എത്തും.''
""മോളു താമസിക്കുന്നത് എവിടെയാ?''
അമ്മൂമ്മയുടെ ഓർമക്കുറവ് മനസിലാക്കി ബിയാട്രീസ് ഉടനെ പറഞ്ഞു: ""അമ്മൂമ്മേ! ഇതു മാക്സിമിന്റെ ഭാര്യയാണ്. താമസിക്കുന്നത് മാൻഡെർലിയിൽ. ഞങ്ങൾ ഒന്നിച്ചാ വന്നത്.''
""അപ്പോ അവനെന്താ വരാഞ്ഞത്?''
""അതല്ലേ നേരത്തേ പറഞ്ഞത്. അവൻ ലണ്ടനിലാണ്.'
'
""ഓ, അതു ശരി.''
അപ്പോഴേക്കും ചായ കൊണ്ടുവന്നു. ഞങ്ങളെല്ലാവരും ചായ കുടിച്ചു.
പിന്നെ എന്നെനോക്കി അമ്മൂമ്മ പറഞ്ഞത്:
""കുഞ്ഞേ! നീ ഏതാ? ഇതിനുമുന്പ് നിന്നെ ഞാൻ കണ്ടിട്ടില്ലല്ലോ. ബിയാട്രീസ്, ഇവളേതാ മോളേ?''
""ഞാൻ പറഞ്ഞില്ലേ അമ്മൂമ്മേ. ഇവൾ മാക്സിമിന്റെ ഭാര്യ!''
""ഓ... ഇപ്പോൾ മനസിലായി... മാക്സിമിന്റെ ഭാര്യ.. റെബേക്ക.. അവളെന്താ വരാഞ്ഞത്? റെബേക്കയെ എനിക്ക് പെരുത്ത് ഇഷ്ടമാണ്. എനിക്കവളെ കാണണം.''
ക്ഷമയറ്റപോലെ ബിയാട്രീസും നഴ്സും വാച്ചിൽ നോക്കി. കൂടുതൽ സമയം ഇരിക്കുന്നതു നന്നല്ല എന്നുതോന്നി, ഞങ്ങൾ എഴുന്നേറ്റു. അമ്മൂമ്മയുടെ കൈകൾ പിടിച്ച് ബിയാട്രീസ് പറഞ്ഞു: ""അമ്മൂമ്മേ! ഞങ്ങൾ പോകട്ടെ.''
""ശരി, ശരി... എന്നെ കാണാൻ വന്നതിൽ സന്തോഷം. ഇനി വരുന്പോ റെബേക്കയെ കൊണ്ടുവരാൻ മറക്കരുത്...''
മങ്ങിയ മുഖത്തോടെ ഞങ്ങൾ യാത്രപറഞ്ഞ് ഇറങ്ങി. ഞങ്ങളോടൊപ്പം നഴ്സ് പുറത്തേക്കു വന്നു.
""ക്ഷമിക്കണം. ചിലനേരത്തു ഇതുപോലെ ഓർമക്കുറവാണ്. പരസ്പരബന്ധമില്ലാതെ പലതും പറയും. എന്നാൽ ചിലനേരത്തു നല്ല വെളിവുണ്ട്. ഇടയ്ക്കിടക്ക് ശാഠ്യവും വാശിയും ദേഷ്യവും പിണക്കവും... എല്ലാം സഹിക്കയാണ് ഞങ്ങൾ.''
ഞാനും ബിയാട്രീസും തിരിച്ചുപോരുകയാണ്. കുറേ നേരത്തേക്ക് ഞങ്ങൾ പരസ്പരം മിണ്ടിയില്ല. എന്റെ മുഖം മ്ലാനമായിരുന്നു. എന്നെ കൂടെ കൊണ്ടുവന്നതിൽ ബിയാട്രീസ് ഖേദിക്കുന്നുണ്ടാവും. തെല്ലു കഴിഞ്ഞപ്പോൾ എന്നോടു പറഞ്ഞു: ""സോറി... വെരി സോറി. നിന്നോട് എന്തു പറയണമെന്ന് എനിക്കറിഞ്ഞുകൂടാ മോളേ..''
""ഓ, അതു സാരമില്ല.''
""നിങ്ങളുടെ വിവാഹത്തെക്കുറിച്ച് അമ്മൂമ്മയോട് ഞാൻ പറഞ്ഞിരുന്നു. എഴുതിയിരുന്നു. മാക്സിമും പറഞ്ഞിരുന്നു. വിവാഹവും മധുവിധുവും ഇറ്റലിയിലായിരുന്നുവെന്നും ഞാൻ പറഞ്ഞിരുന്നു. എന്നിട്ടും മാക്സിമിന്റെ ഭാര്യ റെബേക്കയാണെന്ന് ഇപ്പോഴും ധരിക്കുന്നതാണ് കഷ്ടം.''
""അമ്മൂമ്മയെ എന്തിനു കുറ്റപ്പെടുത്തുന്നു? ഇത്രയും പ്രായമായില്ലേ? ഓർമക്കുറവില്ലേ? നമ്മളതു കണക്കിലെടുക്കേണ്ടേ?''
""ഗൈൽസ് ഇതറിഞ്ഞാൽ എന്നെയാണ് വഴക്കുപറയുക- നിന്നെ കൂടെ കൊണ്ടുപോയതിന്.''
""ബിയാട്രീസ്! ഈ മാറ്റർ വിടൂ. ഒന്നും സാരമാക്കേണ്ട.''
കൂടുതൽ സംസാരിക്കാതെ ബിയാട്രീസ് വണ്ടിയോടിക്കുകയാണ്. എന്റെ അപ്പോഴത്തെ ചിന്ത ഈ വിവരം മാക്സിം ഒരിക്കലും അറിയരുതേ എന്നായിരുന്നു. എന്തായാലും കുറേദിവസം കഴിഞ്ഞിട്ട് മാനേജർ ഫ്രാങ്കിനോടെങ്കിലും ഞാനിതു പറയും.
മാൻഡെർലിയിലേക്കു തിരിയുന്ന കുന്നിന്റെ മുകളിൽ വണ്ടിയെത്തി. അവിടെനിന്നു നോക്കിയാൽ അല്പമകലെ ഇടതൂർന്നു നിൽക്കുന്ന മരങ്ങളും അങ്ങുദൂരെ കടലും കാണാം.
ബിയാട്രീസ് പറഞ്ഞു: ""മോളേ! ഞാൻ നിന്നെ ഗേറ്റിന്റെയടുത്ത് ഇറക്കിയാൽ മതിയോ? വാച്ച് നോക്കി തുടർന്നു: ഗൈൽസ് ലണ്ടൻ ട്രെയിനിൽ വരുന്നുണ്ട്. പെട്ടെന്നു പോയാൽ എനിക്കു ഗൈൽസിനെ പിക്ക് ചെയ്യാനാവും. അല്ലെങ്കിൽ ആളു ടാക്സിയെടുത്തു വീട്ടിലേക്കു പോകും.''
""വേഗം പൊയ്ക്കോളൂ. ഞാനിവിടെ ഇറങ്ങാം.''
ചുംബനം തന്ന് ഗുഡ്ബൈ പറഞ്ഞ് ബിയാട്രീസ് കാറുമായി മിന്നിച്ചുപോയി.
സായാഹ്ന സൂര്യൻ ചെടികളിലും വൃക്ഷത്തലപ്പുകളിലും തങ്കപ്പൊടി വിതറുന്ന വഴിയിലൂടെ ഞാൻ നടന്നു. ഗേറ്റ് എത്താറായപ്പോൾ അതാ മാക്സിമിന്റെ കാർ വീട്ടുമുറ്റത്തു നിൽക്കുന്നു. അതിരറ്റ ആഹ്ലാദത്തോടെ ഞാൻ വീട്ടിലേക്കു കുതിച്ചു. ഹാളിലേക്കു കയറി. തുടർന്നു ലൈബ്രറിയിലേക്കു നീങ്ങിയപ്പോഴേക്കും അതിനുള്ളിൽനിന്ന് ഉച്ചത്തിലുള്ളതും എന്നാൽ ഒച്ച കുറഞ്ഞതുമായ സ്വരങ്ങൾ കേട്ടു. വാതിൽ അടച്ചിരിക്കുന്നു. മാക്സിം ആരെയോ ശകാരിക്കുകയാണ്. ആളിപ്പിടിക്കുന്ന കോപത്തോടെയാണ് പറച്ചിൽ.
""അവന്റെ കാറ് ഇവിടെ കണ്ടു എന്നു കേട്ടു. അവനെന്തിന് ഇവിടെ വന്നു? അവന് നീ കത്തെഴുതിയേക്ക്, മേലിൽ ഇവിടെ കാലുകുത്തരുതെന്ന്. നിങ്ങളുടെ നാടകമാടലും രഹസ്യസന്ദർശനവും ഈ മാൻഡെർലിയിൽ നടക്കില്ല. മനസിലായോ നിനക്ക്? ഇത് അവസാനത്തെ വാണിങ്ങാണ്. സൂക്ഷിച്ചോ! ഉം.. പൊയ്ക്കോളൂ!''
വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ മറഞ്ഞുനിന്നു. മിസിസ് ഡാൻവേഴ്സ് പുറത്തുവന്നു. ദേഷ്യവും അമർഷവും നിസഹായതയും മുറ്റിനിൽക്കുന്ന ഇരുണ്ട മുഖത്തോടെ അവർ മുകളിലേക്കു കയറിപ്പോയി.
(തുടരും)